കയ്റോ: ഗാസ സിറ്റിയിലുണ്ടായ ഇസ്രേലി ആക്രമണത്തിൽ രണ്ടു കുട്ടികളും ഒരു വനിതയും കൊല്ലപ്പെട്ടു. ഹമാസ് കമാൻഡറെ അറസ്റ്റ് ചെയ്യാനുള്ള ഓപ്പറേഷനിടെ ഇസ്രേലി സേന ഡ്രോൺ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
ഗാസ സിറ്റിയുടെ പടിഞ്ഞാറ് അൽ കത്തീബയിലായിരന്നു സംഭവം. ഇസ്രേലി സേനയിലെ പ്രത്യേക വിഭാഗമോ ഗാസയിൽ പ്രവർത്തിക്കുന്ന ഇസ്രേലി അനുകൂല സായുധ സംഘമോ ആണ് ഹമാസ് ഭീകര നേതാവിനെ അറസ്റ്റ് ചെയ്യാൻ ഓപ്പറേഷൻ നടത്തിയത്.
ഓപ്പറേഷനെക്കുറിച്ചുള്ള വിവരം പടർന്നപ്പോൾ ഇവരുടെ സുരക്ഷയ്ക്കായി ഇസ്രേലി സേന ഡ്രോൺ ആക്രമണം നടത്തുകയായിരുന്നുവെന്നും പറയുന്നു. ആക്രമണത്തിൽ കുട്ടികളടക്കം എട്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഇതിനു പിന്നാലെ മുതിർന്ന ഹമാസ് കമാൻഡർ അറസ്റ്റിലായി എന്ന് ഇസ്രേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് അറിയിക്കുകയുണ്ടായി. എന്നാൽ ഇതിന് ഗാസ സിറ്റിയിലെ സംഭവവുമായി ബന്ധമുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
സെൻട്രൽ ഗാസയിലെ ദെയിർ അൽ ബലായിലുണ്ടായ മറ്റൊരു ഇസ്രേലി ആക്രമണത്തിൽ ഒരു പെൺകുട്ടിയും കൊല്ലപ്പെടുകയുണ്ടായി.